
സംവിധായകൻ ദീപു കരുണാകരനെതിരായ നടി അനശ്വര രാജന്റെ പരാതിയിൽ പരിഹാരം. തെറ്റിദ്ധാരണമൂലമുള്ള പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാൻ ആണ് തീരുമാനം. ഇരുവരെയും ഒരുമിച്ചിരുത്തി AMMAയും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനുമാണ് ചർച്ച നടത്തിയത്.
'മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‌ലര്‍' സിനിമയുടെ ചിത്രീകരണ സമയത്ത് സഹകരിച്ച അനശ്വര സിനിമയുടെ പ്രമോഷന് വിളിച്ചപ്പോൾ വന്നില്ലെന്നും ഫോൺ എടുത്തില്ലെന്നുമായിരുന്നു സംവിധായകൻ ദീപു കരുണാകരൻ പറഞ്ഞിരുന്നത്. മറ്റു സിനിമകളുടെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നടി ഈ സിനിമയുടെ പോസ്റ്ററുകൾ പങ്കുവെക്കാതിരുന്നതിലും ദീപു പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ച് അനശ്വര രംഗത്തെത്തിയിരുന്നു.
തന്റെ കരിയറിനെ ബാധിക്കണം എന്ന ദുരുദ്ദേശത്തോടെയാണ് സംവിധായകന്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇപ്പോഴും ഈ സിനിമയുടെ റിലീസ് തീയതി പോലും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അനശ്വര പറഞ്ഞു. പ്രമോഷന് വരാന്‍ ഇപ്പോഴും തയ്യാറാണെന്നും ആ സിനിമയുമായുള്ള കരാറിലുപരി അത് തന്റെ ഉത്തരവാദിത്തം ആണെന്ന തികഞ്ഞ ബോധ്യമുള്ള വ്യക്തിയാണ് താനെന്നും അനശ്വര രാജന്‍ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട കുറിപ്പിലൂടെ ആയിരുന്നു അനശ്വരയുടെ പ്രതികരണം.
ദീപു കരുണാകരന്റെ പ്രസ്താവനയെ തള്ളി 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‌ലര്‍' ചിത്രത്തിന്റെ പ്രൊഡ്യൂസർ പ്രകാശ് ഗോപാലനും മുന്നോട്ട് വന്നിരുന്നു. അനശ്വര സിനിമയോട് നിസ്സഹകരണം കാണിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസർ പറഞ്ഞു. സിനിമ റിലീസ് ചെയ്യാൻ പോകുന്നതേയുള്ളുവെന്നും ചിത്രീകരണ സമയത്ത് പോലും നടിയുടെ ഭാഗത്ത് നിന്ന് നിസ്സഹകരണം ഉണ്ടായിട്ടില്ലെന്നും നിർമാതാവ് വ്യക്തമാക്കിയിരുന്നു.
Content Highlights: Anaswara rajan and Deepu Karunakaran issue sorted