
ഇടുക്കിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ് മാൻ രഞ്ജിത്ത് ഗോപിനാഥിനെ പിന്തുണച്ച് സംവിധായകൻ രോഹിത് വി എസ്. കഞ്ചാവ് വലിക്കുമെങ്കിലും താൻ കണ്ടതിൽ ഏറ്റവും ശാന്തനായ വ്യക്തിയാണ് രഞ്ജിത്ത് എന്ന് രോഹിത് പറഞ്ഞു. കുംഭമേളയിലെ സന്യാസിമാർ കൊണ്ടുനടക്കുന്ന കഞ്ചാവിന്‍റെ അത്രയും എന്തായാലും രഞ്ജിത്തിന്റെ കയ്യിൽ ഇല്ലായിരുന്നെന്നും രോഹിത് പറഞ്ഞു. ഇന്‍സ്റ്റയില്‍ സ്റ്റോറി ഇട്ടുകൊണ്ടായിരുന്നു രോഹിത്തിന്‍റെ പ്രതികരണം. കള, ഇബ്‍ലിസ്, അഡ്‌വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് രോഹിത് വി എസ്.
അതെ… അവൻ വലിക്കാറുണ്ട്. എന്നാൽ, ഞാൻ ഇതുവരെ കണ്ടിട്ടുള്ളവരിൽ വച്ച് ഏറ്റവും സമാധാനപ്രിയനായ വ്യക്തിയാണ് അവൻ. ഒരിക്കലും വയലൻസ് കാണിച്ചിട്ടില്ല. കുംഭമേളയിലെ സന്യാസിമാർ കൊണ്ടുനടക്കുന്ന കഞ്ചാവിന്‍റെ അത്രയും എന്തായാലും രഞ്ജിത്തിന്റെ കയ്യിൽ ഇല്ലായിരുന്നു. ഒരു മയത്തിലൊക്കെ', എന്നാണ് രോഹിത് വി എസ് കുറിച്ചത്.
ഇന്നലെ പുലര്‍ച്ചെ മൂലമറ്റം എക്‌സൈസാണ് മേക്കപ്പ് മാൻ രഞ്ജിത്ത് ഗോപിനാഥനെ പിടികൂടിയത്. ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന്‍ തുടങ്ങി നിരവധി സിനിമകളില്‍ രഞ്ജിത്ത് മേക്കപ്പ് മാനായി പ്രവർത്തിച്ചിട്ടുണ്ട്. 45 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്തു. ഇടുക്കിയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ‘അട്ടഹാസം’ സിനിമയുടെ ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കഞ്ചാവ് ഉപയോഗിച്ചതിന്റെ തെളിവുകൾ എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് സൂക്ഷിച്ച സിപ് ലോക്ക് കവറുകൾ, കഞ്ചാവ് കുരുക്കൾ എന്നിവ എക്സൈസ് സംഘം പിടിച്ചെടുത്തു. ഇതിനെത്തുടർന്ന് രഞ്ജിത്ത് ഗോപിനാഥനെ ഫെഫ്ക അനിശ്ചിത കാലത്തേക്ക് സസ്പെൻഡ് ചെയ്തു.
Content Highlights: Director Rohit Vs support makeupman VS Wayanadan