സ്ത്രീകൾക്കെതിരായ ചതിക്കുഴികൾ ഇന്ന് പലവിധത്തിലും പെരുകുകയാണ്. ഇതിന്റെ പേരിലുള്ള കൊലപാതകങ്ങളും അതിക്രമങ്ങളും വർധിക്കുന്നുണ്ട്. ഇത്തരത്തിൽ തന്നെ ഭീഷണിപ്പെടുത്തിയ യുവാവിനെ ലൈംഗികബന്ധത്തിനിടെ കൊലപ്പെടുത്തിയിരിക്കുകയാണ് യുവതി.
ഉത്തർപ്രദേശിലെ ബറേലിയിലാണ് കേസിനാസ്പദമായ സംഭവം. ഇഖ്ബാൽ എന്ന യുവാവാണ് മരിച്ചത്. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ഇഖ്ബാലിന്റെ മൃതദേഹം അദ്ദേഹത്തിന്റെ വീട്ടുപരിസരത്ത് നിന്നും പ്രദേശവാസികൾ കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇഖ്ബാലിന്റേത് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
അന്വേഷണത്തിൽ പ്രതി 32കാരിയായ യുവതിയാണ് പൊലീസ് കണ്ടെത്തുകയായിരുന്നു. ഇഖ്ബാലിനെ കൊലപ്പെടുത്തിയത് എന്തിനാണെന്ന ചോദ്യത്തിന് ഭീഷണിപ്പെടുത്തല്‍ കേട്ട് മടുത്തുവെന്നായിരുന്നു യുവതിയുടെ മറുപടി.
സിൽക്ക് തുണിത്തരങ്ങളിൽ മെറ്റൽ ഉപയോഗിച്ച് കലാവിരുത് ചെയ്യുന്ന ‘സാരി സർദോസി’ എന്ന ആർട്ട് വർക്കിൽ വിദഗ്ധനായിരുന്നു ഇഖ്ബാൽ. ബറേയിലെ വീടുകൾ തോറും സന്ദർശിച്ച് തന്റെ കരകൗശല വസ്തുക്കൾ വിൽക്കുന്നതായിരുന്നു ഇഖ്ബാലിന്റെ പതിവ്. ഇതിനിടെയാണ് 32കാരിയായ യുവതിയുമായി ഇഖ്ബാൽ പരിചത്തിലാകുന്നത്. പരസ്പരം ഫോൺ നമ്പറുകളും കൈമാറിയതോടെ വിവാഹിതനായ ഇഖ്ബാൽ വീട്ടമ്മയായ യുവതിയെ പലപ്പോഴായി ഫോൺ ചെയ്യാൻ തുടങ്ങി.
ഇതിനിടെ ഒരിക്കൽ ഇഖ്ബാൽ യുവതിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയായിരുന്നു. താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയിട്ടും ഇരുവരുടേയും ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് ഇഖ്ബാൽ സ്ഥിരമായി ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഭർത്താവിനെ വിവരമറിയിക്കുമെന്നും ഇനി വിളിക്കരുതെന്നും യുവതി പറഞ്ഞെങ്കിലും ഇഖ്ബാൽ ഭീഷണി തുടരുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. തനിക്ക് വഴങ്ങിയില്ലെങ്കിൽ കുടുംബം തകർക്കുമെന്നും ഇഖ്ബാൽ പറഞ്ഞതായാണ് യുവതിയുടെ വാദം.
കൊച്ചുകുട്ടികൾ ഉൾപ്പെടെ വീട്ടിലുള്ളതിനാൽ ഇഖ്ബാലിന്റെ ഭീഷണിയ്ക്ക് മുന്നിൽ യുവതിക്ക് വഴങ്ങേണ്ടി വന്നു. പലപ്പോഴും ഇത്തരത്തിൽ ഭീഷണി തുടർന്നുവെന്നും ഭീഷണി താൻ മടുത്തിരുന്നുവെന്നും യുവതി പറയുന്നു. ബുധനാഴ്ച ഭാര്യയെ വീട്ടിലാക്കാനായി ഇഖ്ബാൽ പോയിരുന്നു. തിരിച്ചുവരുന്ന വഴി യുവതിയെ വിളിക്കുകയും താൻ വീട്ടിൽ ഒറ്റയ്ക്കാണെന്നും വരണമെന്ന് നിർബന്ധിക്കുകയും ചെയ്തു. ഭർത്താവിന് ഉറക്കഗുളിക നൽകാനും ഇഖ്ബാൽ നിർദേശിച്ചു. നിശ്ചയിച്ച പ്രകാരം രാത്രി 11 മണിയോടെ യുവതി ഇഖ്ബാലിന്റെ വീട്ടിലെത്തി. ഇരുവരും ലൈംഗികബന്ധത്തിലേക്ക് കടക്കുന്നതിനിടെ യുവതി ഇഖ്ബാലിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
'ഇഖ്ബാലിൻ്റെ വീട്ടിലേക്ക് പോകുമ്പോൾ ആകെ ഒരു കാര്യം മാത്രമായിരുന്നു ഉറപ്പ്. ഒന്നുകിൽ ഞാൻ മരിക്കും. അല്ലെങ്കിൽ അവനെ കൊല്ലും. ഇഖ്ബാൽ അടുത്തിടപഴകാൻ തുടങ്ങിയപ്പോഴും ഞങ്ങൾ പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു. ഇതിനിടെ അയാളുടെ കൈകൾ മുകളിലേക്ക് ഉയർത്തിപ്പിടിച്ച് ഞാൻ പെട്ടെന്ന് അയാളുടെ നെഞ്ചിൽ കയറിയിരുന്നു. ഒരു കൈകൊണ്ട് അയാളുടെ വാ മൂടി. പിന്നീട് അടുത്ത കൈ ഉപയോഗിച്ച് അയാളെ ശ്വാസം മുട്ടിച്ചു. അയാൾ മരിച്ചുവെന്ന് ഉറപ്പായപ്പോൾ മൃതദേഹം വലിച്ചിഴച്ച് താഴെയെത്തിച്ചു. ഇഖ്ബാലിനെ കൊണ്ട് വല്ലാതെ പൊറുതിമുട്ടിയിരുന്നു. എന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ ഇതല്ലാതെ എനിക്ക് മറ്റ് വഴികളൊന്നും ഉണ്ടായില്ല,' പ്രതി പൊലീസിനോട് പറഞ്ഞു.
Content Highlights: UP Woman Chokes Man To Death