'റാണയും ദുബെയും തുല്യരല്ല, യോജിക്കാനാവില്ല'; ഇന്ത്യയുടെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിൽ വിശദീകരണം തേടുമെന്ന് ബട്ലർ

ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടി 20 പരമ്പരയിലെ ഹർഷിത് റാണ-ദുബെ കൺകഷൻ സബ്സ്റ്റിറ്റ്യൂറ്റ് വിവാദത്തിൽ പരസ്യ വിമർശനവുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബട്ലർ

dot image

ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടി20 പരമ്പരയിലെ ഹർഷിത് റാണ-ദുബെ കൺകഷൻ സബ്സ്റ്റിറ്റ്യൂറ്റ് വിവാദത്തിൽ പരസ്യ വിമർശനവുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബട്ലർ. ഒരേ രീതിയിലുള്ള കളിക്കാരനെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഉപയോഗിക്കണമെന്നാണ് നിയമമെന്നും എന്നാൽ ഈ നിയമം ഇന്നലത്തെ മത്സരത്തിൽ പാലിച്ചില്ലെന്നും അത് കൊണ്ട് തന്നെ ഇതിനോട് യോജിക്കാനാവില്ലെന്നും ബട്ലർ പറഞ്ഞു.

'ബാറ്റിങ്ങിനായി വരുമ്പോൾ ഹർഷിത് റാണയെ കണ്ട് ആർക്ക് പകരമാണ് ഫീൽഡിങ്ങിന് എത്തിയതെന്ന് ഞാൻ ആലോചിക്കുകയായിരുന്നു. അപ്പോഴാണ് കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടാണ് എന്ന് അറിയുന്നത്. ഞങ്ങൾ ജയിക്കേണ്ടിയിരുന്ന മത്സരമായിരുന്നു . ഇതൊക്കെ മത്സരത്തിന്റെ ഭാഗമാണെന്ന് അറിയാം. എന്തായാലും ഈ തീരുമാനത്തോട് ഞങ്ങൾ വിയോജിക്കുന്നു’, ബട്‍ലർ പറഞ്ഞു. 'തുല്യരായ താരങ്ങളല്ല ഇരുവരും. മാച്ച് റഫറിയാണ് ഇത് അംഗീകരിച്ചതെന്നാണ് അറിഞ്ഞത്. ഇക്കാര്യത്തിൽ ഞങ്ങളോട് അഭിപ്രായം ചോദിച്ചിട്ടില്ല. എന്തായാലും മാച്ച് റഫറി ജവഗൽ ശ്രീനാഥിനോട് വ്യക്തത തേടും’ ബട്‍ലർ കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തില്‍ വിജയമുറപ്പിച്ച് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. പൂനെയില്‍ നടന്ന ത്രില്ലര്‍ പോരാട്ടത്തില്‍ 15 റണ്‍സിനാണ് ഇന്ത്യ വിജയമുറപ്പിച്ചത്. അതേ സമയം യുവപേസർ ഹർഷിത് റാണയെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഇറക്കിയതിനെ ചുറ്റിപ്പറ്റിയാണ് വിവാദം.

അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ബൗളര്‍മാരുടെ മികവിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റ് വീതം നേടിയ ഹര്‍ഷിത് റാണ, രവി ബിഷ്ണോയ് എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഹര്‍ഷിത് റാണ കണ്‍കഷന്‍ സബ്ബായിട്ടാണ് ടീമിലെത്തിയത്. ഇന്ത്യയുടെ ഇന്നിങ്‌സിന്റെ അവസാന ഓവറിനിടെ ഹെല്‍മറ്റില്‍ പന്തുകൊണ്ട് പരിക്കേറ്റ ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്ക് പകരമാണ് റാണ ഇറങ്ങിയത്.

ശിവം ദുബെയ്ക്ക് പകരക്കാരനായി ഹര്‍ഷിത് റാണയെ അനുവദിച്ചതിനെതിരെയാണ് ഇപ്പോൾ വിമര്‍ശനങ്ങള്‍ ഉയരുന്നത്. തീരുമാനത്തില്‍ തെറ്റ് ചൂണ്ടിക്കാട്ടി ഇംഗ്ലീഷ് നായകൻ ജോസ് ബട്ലറിനൊപ്പം മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സൻ അടക്കമുള്ളവരും മാച്ച് ഒഫീഷ്യലുകളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ശിവം ദുബെയ്ക്ക് പകരക്കാരനായി ഇറക്കേണ്ട ആളായിരുന്നില്ല ഹര്‍ഷിത് റാണയെന്നാണ് കമന്ററിക്കിടെ പീറ്റേഴ്‌സണ്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ബട്ല റും രംഗത്തെത്തിയിട്ടുള്ളത്.

നിയമപ്രകാരം മത്സരത്തിനിടെ ഒരു കളിക്കാരന് തലയ്ക്ക് പരിക്ക് സംഭവിച്ചാല്‍ മറ്റൊരു താരത്തിനെ പകരമിറക്കാന്‍ ടീമുകള്‍ക്ക് അനുവാദമുണ്ട്. ഈ നിയമമാണ് ഇന്ത്യ ഇവിടെ ഉപയോഗിച്ചത്. ഇതോടെ കണ്‍ക്കഷന്‍ സബ്ബായി ഹര്‍ഷിത് റാണ ഇറങ്ങുകയും ചെയ്തു. ഹർഷിത് റാണയുടെ ആദ്യ ടി20 മത്സരം കൂടിയായിരുന്നു ഇത്.

Content Highlights: Jos Buttler on Harshit Rana Coming In As Concussion Substitute For Shivam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us