ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നാഗ്പൂരിൽ ഉച്ചയ്ക്ക് 1.30 മുതൽ ആരംഭിക്കുമ്പോൾ നെഞ്ചിടിക്കുന്നത് സൂപ്പർ താരങ്ങളായ രോഹിത്തിന്റെയും വിരാട് കോഹ്‌ലിയുടേതുമായിരിക്കും. ന്യൂസിലൻഡിനെതിരെയും ശേഷം ഓസീസ് മണ്ണിലും ടെസ്റ്റ് പരമ്പരകളിലും രഞ്ജിയിലും ഇറങ്ങിയ മുതിർന്ന താരങ്ങളായ രോഹിതും കോഹ്ലിയും കാര്യമായ സംഭാവനകളില്ലാതേയാണ് മടങ്ങിയിരുന്നത്. അതിനാൽതന്നെ, ഇരുവർക്കും ഓരോ മത്സരവും നിർണായകമാണ്. കഴിഞ്ഞ ശ്രീലങ്കയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയിലും മൂന്ന് കളികളിൽ 58 റൺസ് മാത്രമായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം. രോഹിത് രണ്ട് അർധ സെഞ്ച്വറികളടക്കം 157 റൺസ് നേടി.
ഇരുവരും വിരമിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഇങ്ങനെയൊരു പരമ്പര എന്നതും ശ്രദ്ധേയമാണ്. 2024 ൽ ടി 20 ലോകകപ്പ് നേടിയതിന് പിറകെ ഇരുവരും ടി 20 ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ചാംപ്യൻസ് ട്രോഫി ഈ മാസം ആരംഭിക്കാനിരിക്കെ ടീമിലെ സ്ഥാനം ഉറപ്പിക്കാൻ ഇരുവർക്കും ഈ പരമ്പരയിൽ തിളങ്ങിയെ തീരൂ..
ഇന്നലെ വാർത്താ സമ്മേളനത്തിൽ വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് രോഹിത് ക്ഷുഭിതനായിരുന്നു. കരിയർ ഊഹാപോഹങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയ്ക്കും ശേഷമുള്ള ചാംപ്യൻസ് ട്രോഫി മത്സരങ്ങൾക്കും താനുണ്ടാകുമ്പോൾ എന്തിനാണ് റിട്ടയർമെന്റിനെ കുറിച്ച് ചോദിക്കുന്നതെന്ന് രൂക്ഷമായ ഭാഷയിൽ രോഹിത് പ്രതികരിച്ചു.
രോഹിത്തിന്റെ കരിയറിൽ ബിസിസിഐ തീരുമാനമെടുക്കാൻ ഒരുങ്ങുന്നതായി സൂചനകൾ പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് വാർത്താ സമ്മേളനത്തിൽ അതിനോടനുബന്ധിച്ച ചോദ്യം ഉയർന്നത്. ചാംപ്യൻസ് ട്രോഫിക്ക് ശേഷം ഭാവി സംബന്ധിച്ച് വ്യക്തതവരുത്തണമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ ബി സി സി ഐ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
അതേ സമയം പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാവാത്തത് മൂലം ഇന്നത്തെ മത്സരത്തിൽ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംമ്ര കളിക്കില്ല. അത് കൊണ്ട് തന്നെ മുഹമ്മദ് ഷമിയും അർഷ്ദീപ് സിംഗും പേസ് ആക്രമണത്തിന് ചുക്കാൻ പിടിക്കും. ടി 20 പരമ്പരയിൽ മിന്നും പ്രകടനം നടത്തിയ വരുൺ ചക്രവർത്തി ഇന്ന് ഏകദിനത്തിൽ അരങ്ങേറ്റം നടത്തിയേക്കും.
ഇംഗ്ലീഷ് നിരയിൽ ജോസ് ബട്ലർ, ഹാരി ബ്രൂക് എന്നിവർ നയിക്കുന്ന ബാറ്റിങ്ങും മാർക് വുഡ്, ജൊഫ്ര ആർച്ചർ എന്നിവർ നയിക്കുന്ന ബൗളിങ്ങും തന്നെയാകും കരുത്ത്. കുട്ടിക്രിക്കറ്റിലെ തോൽവിക്ക് ഏകദിനത്തിൽ പകരം വീട്ടൽ കൂടി ടീമിന് മുഖ്യമാണ്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ജോ റൂട്ട് തിരിച്ചുവന്നതാണ് ഇംഗ്ലണ്ട് ടീമിലെ ശ്രദ്ധേയമായ മാറ്റം. ഇംഗ്ലണ്ട് ഇന്നലെ ആദ്യ മത്സരത്തിനുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചിരുന്നു.
ഇംഗ്ലണ്ട് പ്ലെയിംഗ് ഇലവൻ : ഫിൽ സാൾട്ട് (wk), ബെൻ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്‌ലർ (c), ലിയാം ലിവിംഗ്‌സ്റ്റൺ, ജേക്കബ് ബെഥേൽ, ബൈർഡൺ കാർസെ, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്, സാഖിബ് മഹമൂദ്
ടീം ഇന്ത്യ ഇവരിൽ നിന്ന്: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി.
Content Highlights: fails in New Zealand, Aussies, Ranji series; English test is crucial for Rohit sharma and Kohli