ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നാഗ്പൂരിൽ ഉച്ചയ്ക്ക് 1.30 മുതൽ ആരംഭിക്കുമ്പോൾ ഒരുപിടി റെക്കോർഡുകൾക്ക് തൊട്ടരികിലാണ് ഇന്ത്യയുടെ സൂപ്പർ ബാറ്ററി വിരാട് കോഹ്‌ലി. അതിലൊന്നാണ് ഏകദിനത്തിൽ 14000 റൺസെന്ന മൈൽ സ്റ്റോൺ. നിലവിൽ 295 മത്സരങ്ങളിൽ നിന്ന് 13906 റൺസ് നേടിയിട്ടുള്ള കോഹ്‌ലിക്ക് 14000 കടക്കാൻ 94 റൺസ് മാത്രം നേടിയാൽ മതി. ഇത് മറികടന്നാൽ ഏറ്റവും വേഗത്തിൽ 14000 റൺസ് നേടിയ സച്ചിന്റെ റെക്കോർഡും താരത്തിന് മറികടക്കാനാകും. 2006 ൽ 350 മത്സരങ്ങളിൽ നിന്നായിരുന്നു സച്ചിൻ 14000 റൺസെന്ന നാഴിക കല്ല് പിന്നിട്ടിരുന്നത്.
ഇത് കൂടാതെ അര ഡസനോളം മറ്റ് റെക്കോർഡുകളും ഭേദിക്കാൻ പാകത്തിൽ കോഹ്‌ലിയുടെ തൊട്ടരികിലുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമെന്ന സച്ചിന്റെ റെക്കോർഡ് മറികടക്കാൻ കോഹ്‌ലിക്ക് വേണ്ടത് വെറും 12 റൺസാണ്. 69 മത്സരങ്ങളിൽ നിന്ന് 3990 റൺസാണ് സച്ചിൻ നേടിയിരുന്നത്. അതുപോലെ തന്നെ രാജ്യാന്തര ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ 4000 റൺസ് നേടിയ ആറാമത്തെ താരമാകാനും കോഹ്‌ലിക്ക് കഴിയും.
അത് പോലെ തന്നെ ഏകദിന മത്സരങ്ങളിൽ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമെന്ന ധോണിയുടെ റെക്കോർഡ് മറികടക്കാൻ കോഹ്‌ലിക്ക് വേണ്ടത് 206 റൺസ് മാത്രമാണ്. 48 മത്സരങ്ങളിൽ നിന്ന് 4 .84 ശരാശരിയിൽ 1546 റൺസായിരുന്നു ധോണി അടിച്ചെടുത്തിരുന്നത്.
കാര്യങ്ങൾ ഇതൊക്കെയാണെങ്കിലും കുറച്ച് കാലമായി ഫോം കണ്ടെത്താൻ വിഷമിക്കുകയാണ് ഇന്ത്യയുടെ ഈ സീനിയർ താരം. ന്യൂസിലാൻഡിനെതിരെയും ശേഷം ഓസീസ് മണ്ണിലും ടെസ്റ്റ് പരമ്പരകളിലും രഞ്ജിയിലും ഇറങ്ങിയ കോഹ്‌ലി കാര്യമായ സംഭാവനകളില്ലാതെയാണ് മടങ്ങിയിരുന്നത്. അതിനാൽതന്നെ ഓരോ മത്സരവും താരത്തിന് നിർണായകമാണ്. കഴിഞ്ഞ
ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലും മൂന്ന് കളികളിൽ 58 റൺസ് മാത്രമായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം.
അതേസമയം പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാവാത്തത് മൂലം ഇന്നത്തെ മത്സരത്തിൽ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംമ്ര കളിക്കില്ല. അതുകൊണ്ട് തന്നെ മുഹമ്മദ് ഷമിയും അർഷ്ദീപ് സിംഗും പേസ് ആക്രമണത്തിന് ചുക്കാൻ പിടിക്കും. ടി 20 പരമ്പരയിൽ മിന്നും പ്രകടനം നടത്തിയ വരുൺ ചക്രവർത്തി ഇന്ന് ഏകദിനത്തിൽ അരങ്ങേറ്റം നടത്തിയേക്കും.
ഇംഗ്ലീഷ് നിരയിൽ ജോസ് ബട്ലർ, ഹാരി ബ്രൂക് എന്നിവർ നയിക്കുന്ന ബാറ്റിങ്ങും മാർക് വുഡ്, ജൊഫ്ര ആർച്ചർ എന്നിവർ നയിക്കുന്ന ബൗളിങ്ങും തന്നെയാകും കരുത്ത്. കുട്ടിക്രിക്കറ്റിലെ തോൽവിക്ക് ഏകദിനത്തിൽ പകരം വീട്ടൽ കൂടി ടീമിന് മുഖ്യമാണ്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ജോ റൂട്ട് തിരിച്ചുവന്നതാണ് ഇംഗ്ലണ്ട് ടീമിലെ ശ്രദ്ധേയമായ മാറ്റം. ഇംഗ്ലണ്ട് ഇന്നലെ ആദ്യ മത്സരത്തിനുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചിരുന്നു.
ഇംഗ്ലണ്ട് പ്ലെയിംഗ് ഇലവൻ : ഫിൽ സാൾട്ട് (wk), ബെൻ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്‌ലർ (c), ലിയാം ലിവിംഗ്‌സ്റ്റൺ, ജേക്കബ് ബെഥേൽ, ബൈർഡൺ കാർസെ, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്, സാഖിബ് മഹമൂദ്
ടീം ഇന്ത്യ ഇവരിൽ നിന്ന്: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി.
Content Highlights: Will Kohli overtake Sachin? A handful of records await the superstar in Nagpur