![search icon](https://www.reporterlive.com/assets/images/icons/search.png)
രഞ്ജിട്രോഫിയിൽ കേരളം-ജമ്മു കശ്മീർ ക്വാർട്ടർ ഫൈനൽ പോരാട്ടം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യം ഫോളോ ഓൺ ഭീഷണിയും പിന്നീട് വൻ ലീഡ് വഴങ്ങൽ ഭീഷണിയും നേരിട്ട കേരളം ഒടുവിൽ ജമ്മു കശ്‍മീരിനെതിരെ ഒരു റൺസ് ലീഡെടുത്തിരിക്കുകയാണ്. ഒറ്റയാൾ പോരാട്ടവുമായി കളം നിറഞ്ഞ സല്‍മാന്‍ നിസാറിന്റെ മികവിലാണ് കേരളം ലീഡെടുത്തത്. നാല് സിക്സറുകളും 17 ഫോറുകളുമായി താരം 112 റൺസ് നേടി പുറത്താകാതെ നിന്നു. ജമ്മു കശ്മീരിന്റെ 280 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് സ്കോറിന് കേരളം 281 റൺസിന്റെ മറുപടിയാണ് നൽകിയത്.
മറുപടി ഇന്നിങ്സിൽ 15 ഓവർ പിന്നിടുമ്പോൾ 50 റൺസിന് രണ്ട് എന്ന നിലയിലാണ് കശ്മീർ. ഒരു റൺസിന്റെ ലീഡാണെങ്കിലും മികച്ച ആനുകൂല്യമാണ് ഇതിലൂടെ കേരളത്തിന് ലഭിച്ചത്. രഞ്ജി റൂൾസ് പ്രകാരം മത്സരം ഏതെങ്കിലും നിലയിൽ സമനിലയായാൽ സെമിഫൈനലിലേക്ക് മാർച് ചെയ്യുക ആദ്യ ഇന്നിങ്സിൽ ലീഡെടുത്ത ടീമായിരിക്കും. ലീഡ് അവിടെ ഒരു റൺസാണോ അതോ 100 റൺസാണോ എന്നതിന് പ്രസക്തിയില്ല താനും. മഴമൂലമോ മറ്റോ മത്സരം അപ്രതീക്ഷിതമായി സമനിലയായി മാറിയാലും ഈ റൂൾ ആയിരിക്കും സ്വീകരിക്കപ്പെടുക.
അതേ സമയം ആദ്യ ഇന്നിങ്സിൽകേരളത്തിന് തുടക്കത്തിലെ രോഹന്‍ കുന്നുമ്മല്‍(1), ഷോണ്‍ റോജര്‍ (0), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(2) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. അക്വിബ് നബിയുടെ മിന്നും ബൗളിങ്ങാണ് കേരളത്തിന്റെ തുടക്കം തകർത്തത്. 11-3 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ചയിലായ കേരളത്തെ പിന്നാലെ ജലജ് സക്സേന (67) അക്ഷയ് ചന്ദ്രന്‍ (29) സഖ്യം കൂട്ടിചേര്‍ത്ത 94 റണ്‍സാണ് രക്ഷിച്ചത്.
ശേഷം ബ്രേക്ക് ത്രൂവുമായി വീണ്ടും അക്വിബ് എത്തിയതോടെ വീണ്ടും ഏഴിന് 137 എന്ന നിലയിലലേക്ക് കേരളം തകർന്നുവീണു. ഇവിടെ നിന്നാണ് വാലറ്റത്തെ കൂട്ടുപിടിച്ച് സൽമാൻ നിസാർ രക്ഷയ്ക്കെത്തിയത്. നേരത്തെ എംഡി നിധീഷിന്റെ ആറ് വിക്കറ്റ് പ്രകടനമാണ് ജമ്മു കാശ്മീരിനെ 280 ലൊതുക്കിയത്.
Content Highlights: kerala got big avantage on ranji trophy quarter final against jammu kashmir