![search icon](https://www.reporterlive.com/assets/images/icons/search.png)
രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഹരിയാനയെ തോൽപ്പിച്ച് മുംബൈയും തമിഴ്‌നാടിനെ തോൽപ്പിച്ച് വിദർഭയും സെമി ഫൈനലിലേക്ക് മുന്നേറി. നേരത്തെ സൗരാഷ്ട്രയെ തോൽപ്പിച്ച് ഗുജറാത്തും സെമിയിലേക്ക് മാർച്ച് ചെയ്തിരുന്നു. ഇനി ജമ്മു കശ്മീർ-കേരളം ക്വാർട്ടർ ഫൈനൽ മത്സരം മാത്രമാണ് പൂർത്തിയാകാനുള്ളത്.
ഹരിയാനയെ 152 റൺസിനാണ് മുംബൈ തോൽപ്പിച്ചത്. 14 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി ഇറങ്ങിയ മുംബൈ രണ്ടാം ഇന്നിങ്സിൽ 339 റൺസെടുത്തപ്പോൾ ഹരിയാനയുടെ രണ്ടാം ഇന്നിങ്‌സ് 201 ൽ അവസാനിച്ചു. മുംബൈ ഒന്നാം ഇന്നിങ്സിൽ 315 റൺസും ഹരിയാന 301 റൺസും നേടി. ഇരു ഇന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റ് നേടിയ ഇന്ത്യൻ പേസർ ശാർദൂൽ താക്കൂറാണ് കളിയിലെ താരം.
തമിഴ്‌നാടിനെ 198 റൺസിന് തോൽപ്പിച്ചാണ് വിദർഭ സെമിയിലേക്ക് മാർച്ച് ചെയ്തത്. മലയാളി താരം കരുൺ നായർ സെഞ്ച്വറിയുമായി തിളങ്ങിയ ആദ്യ ഇന്നിങ്സിൽ വിദർഭ 352 റൺസും രണ്ടാം ഇന്നിങ്സിൽ 272 റൺസുമെടുത്തു. തമിഴ്‌നാടിന്റെ ആദ്യ ഇന്നിങ്‌സ് മറുപടി 225 റൺസിലൊതുങ്ങിയപ്പോൾ രണ്ടാം ഇന്നിങ്‌സ് 202 ലും ഒതുങ്ങി. വിദർഭയ്ക്ക് വേണ്ടി യാഷ് റാത്തോഡ് രണ്ടാം ഇന്നിങ്സിൽ 112 റൺസ് നേടിയിരുന്നു.
സൗരാഷ്ട്രയെ ഇന്നിങ്സിനും 98 റൺസിനും പരാജയപ്പെടുത്തി ഗുജറാത്ത് രഞ്ജി ട്രോഫി സെമിഫൈനലിൽ പ്രവേശിച്ചു. സൗരാഷ്ട്രയുടെ ആദ്യ ഇന്നിങ്‌സ് സ്കോറായ 216 റൺസിന് ഗുജറാത്ത് 511 റൺസിന്റെ മറുപടിയാണ് നൽകിയിരുന്നത്. രണ്ടാം ഇന്നിങ്സിൽ സൗരാഷ്ട്രയെ ഗുജറാത്ത് 197 ന് പുറത്താക്കിയതോടെ രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാതെ തന്നെ ഗുജറാത്ത് സെമിയിൽ പ്രവേശിച്ചു.
അതേ സമയം കേരള ജമ്മു കശ്മീർ ക്വാർട്ടർ ഫൈനൽ മത്സരം ഫോട്ടോ ഫിനിഷിലേക്കാണ് പോകുന്നത്. 399 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന കേരളം നാലാം ദിനം സ്റ്റാമ്പെടുക്കുമ്പോൾ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 100 റണ്‍സെടുത്തിട്ടുണ്ട്. ജമ്മു തങ്ങളുടെ രണ്ടാം ഇന്നിങ്‌സ് ഒമ്പതിന് 399 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ജമ്മു ഒരു റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു. സമനില പിടിച്ചാല്‍ ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് സെമി ഫൈനല്‍ കളിക്കാനാവും. ക്യാപ്റ്റന്‍ പരസ് ദോഗ്രയുടെ സെഞ്ച്വറിയാണ് (132) ജമ്മുവിന് ലീഡ് നേടിക്കൊടുത്തത്.
Content Highlights: Mumbai, Vidarbha, Gujarat teams in Ranji semis; Kerala-Jammu Kashmir fight to photo finish