
കണ്ണൂർ: കെ കെ രാഗേഷിനെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. രാവിലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് കെ കെ രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കെ കെ രാഗേഷിനെ നിയോഗിക്കാനുള്ള തീരുമാനം ഉണ്ടായത്. നിലവിലെ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് കെ കെ രാഗേഷിനെ പുതിയ ജില്ലാ സെക്രട്ടറിയായി സിപിഐഎം നിയോഗിച്ചിരിക്കുന്നത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി തിരഞ്ഞെടുത്തു. കെ കെ രാഗേഷ്, എം സുരേന്ദ്രൻ, കാരായി രാജൻ, ടി കെ ഗോവിന്ദൻ മാസ്റ്റർ, പി വി ഗോപിനാഥ്, പി ഹരീന്ദ്രൻ, പി പുരുഷോത്തമൻ, ടി ഐ മധുസൂദനൻ, എൻ സുകന്യ, കെ വി സുമേഷ്, സി സത്യപാലൻ, എം കരുണാകരൻ എന്നിവരാണ് പുതിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ. ആലക്കോട് നിന്നുള്ള എം കരുണാകരനാണ് ജില്ലാ സെക്രട്ടറിയേറ്റിലെ പുതുമുഖം.
നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് കെ കെ രാഗേഷ്. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റായിരുന്ന കെ കെ രാഗേഷ് നേരത്തെ രാജ്യസഭാ എംപിയായും പ്രവർത്തിച്ചിരുന്നു. അഖിലേന്ത്യാ കിസാൻ സഭയുടെ കേന്ദ്ര നേതൃത്വത്തിൻ്റെ ഭാഗമായും കെ കെ രാഗേഷ് പ്രവർത്തിച്ചിരുന്നു. മോദി സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച കാർഷിക നിയമങ്ങൾക്കെതിരെ ഉയർന്നുവന്ന കർഷക സമരത്തിലും ഡൽഹി കേന്ദ്രീകരിച്ച് സജീവമായി ഇടപെട്ടിരുന്നു.
സിപിഐഎമ്മിൻ്റെ ഏറ്റവും കരുത്തുറ്റ ജില്ലാ ഘടകമായ കണ്ണൂരിൽ കെ കെ രാഗേഷ് ജില്ലാ സെക്രട്ടറിയാകുന്നതോടെ നേതൃതലത്തിൽ തലമുറ മാറ്റം കൂടിയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ സിപിഐഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറി പദവിയിലേയ്ക്ക് എത്തിയ ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം വി ഗോവിന്ദൻ എന്നിവരെല്ലാം കണ്ണൂർ ജില്ലാ സെക്രട്ടറി ചുമതല വഹിച്ചിരുന്നവരായിരുന്നു. സമീപകാലത്ത് പി ശശിയും പി ജയരാജനും ഒഴിച്ചുള്ള കണ്ണൂരിൽ നിന്നുള്ള ജില്ലാ സെക്രട്ടറിമാരെല്ലാം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനാൽ തന്നെ കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതോടെ പാർട്ടി നേതൃത്വത്തിലെ തലമുറ മാറ്റത്തിൻ്റെ വ്യക്തമായ സൂചന കൂടിയാണ് സിപിഐഎം നൽകിയിരിക്കുന്നത്.
നേരത്തെ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള ജില്ലാ കമ്മിറ്റി യോഗം ചേരുന്നതിന് മുമ്പായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിധ്യത്തിൽ ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ കൂടിയാലോചന നടത്തിയിരുന്നു. ഈ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് കെ കെ രാഗേഷിൻ്റെ പേര് നിർദ്ദേശിച്ചത്. എതിർപ്പുകളില്ലാതെ ഈ നിർദ്ദേശം സ്വീകരിക്കപ്പെടുകയായിരുന്നു. ഇതിന് ശേഷം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശമെന്ന നിലയിൽ കെ കെ രാഗേഷിൻ്റെ പേര് നിർദ്ദേശിക്കുകയായിരുന്നു. ജില്ലാ കമ്മിറ്റി ഐക്യകണ്ഠേന കെ കെ രാഗേഷിൻ്റെ പേര് സെക്രട്ടറി സ്ഥാനത്തേയ്ക്ക് അംഗീകരിക്കുകയായിരുന്നു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ കെ രാഗേഷും എം പ്രകാശൻ മാസ്റ്ററുമാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പ്രധാനമായും പരിഗണിക്കപ്പെട്ടിരുന്നത്. കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, ടി വി രാജേഷ് എന്നിവരുടെ പേരും സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഉയർന്ന് കേട്ടിരുന്നു.
നേരത്തെ ജില്ലാ സമ്മേളനത്തിൽ എം വി ജയരാജൻ സെക്രട്ടറി പദം ഒഴിയുമെന്നും കെ കെ രാഗേഷിനെ സെക്രട്ടറിയായി തിരഞ്ഞെടുക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ കെ കെ രാഗേഷ് സെക്രട്ടറിയായി വരുന്നതിനെതിരെ മുറുമുറുപ്പുകൾ ഉയർന്നതിനെ തുടർന്നാണ് ഈ നീക്കം വേണ്ടെന്ന് വെച്ചതെന്നും സൂചനകളുണ്ടായിരുന്നു. എം വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് വരുമെന്നും കെ കെ രാഗേഷ് ജില്ലാ സെക്രട്ടറിയായി വരുമെന്നും അന്ന് തന്നെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
സംസ്ഥാന സമ്മേളനം എം പ്രകാശൻ മാസ്റ്ററെ സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് പരിഗണിച്ചതോടെയാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എം പ്രകാശൻ്റെ പേര് കൂടി ചർച്ചയിലേയ്ക്ക് വന്നത്. നേരത്തെ ടി വി രാജേഷിൻ്റെ പേരും ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഉയർന്ന് കേട്ടിരുന്നു. എം വി ജയരാജൻ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് മത്സരിച്ചപ്പോൾ കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല ടി വി രാജേഷിന് നൽകിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ടി വി രാജേഷ് നേതൃത്വത്തിന് പഴയത് പോലെ സ്വീകാര്യനല്ല. വിഭാഗീയത രൂക്ഷമായ പയ്യന്നൂരിൽ ഏരിയാ സെക്രട്ടറിയുടെ ചുമതല നൽകിയ ഘട്ടത്തിൽ ടി വി രാജേഷ് വിഷയത്തിൽ കൃത്യമായി ഇടപെട്ടില്ല എന്ന വിലയിരുത്തൽ നേതൃത്വത്തിനുണ്ട്. ഇതാണ് ടി വി രാജേഷിന് വിനയായത്.
Content Highlights: New leadership for Kannur CPIM KK Ragesh is the district secretary