
പത്തനംതിട്ട: ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായത് മതത്തിൻ്റെ പേരില്ലെന്നും എന്നാൽ ആ മതത്തിന് ഭീകരാക്രമണവുമായി ഒരു ബന്ധവുമില്ല എന്നും സിപിഐഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം എ ബേബി. ആക്രമണത്തിൽ കേന്ദ്രം ശക്തമായ നടപടി എടുക്കണമെന്നും രാജ്യം ഒറ്റക്കെട്ടായി ആക്രമണങ്ങളെ നേരിടണമെന്നും എം എം ബേബി പറഞ്ഞു.
ആക്രമണം ഉണ്ടായപ്പോൾ മുസ്ലിം മതവിശ്വാസിയായ ഒരാൾ ആക്രമണത്തിൽ നിന്നും ഒരാളെ രക്ഷപ്പെടുത്തി. അയാളെയും ഭീകരർ കൊലപ്പെടുത്തി. മതത്തെ ഉപയോഗിച്ച് ജനങ്ങളിൽ പിളർപ്പ് ഉണ്ടാക്കുന്ന ആർഎസ്എസ്സിനെ എതിർക്കണമെന്നും കേന്ദ്ര ഭരണത്തിനെതിരെ ശക്തമായ സമരം നടത്തുമെന്നും എം എ ബേബി പറഞ്ഞു.
മഅദനിയെപറ്റിയുള്ള ചോദ്യത്തിന് മഅദനിയെ ജയിലിൽ അടച്ചത് കെട്ടിച്ചമച്ച കേസിലെന്നും എല്ലാ മഹാൻമാർക്കും ഒരു ഭൂതകാലം ഉണ്ട് എന്നുമായിരുന്നു ബേബിയുടെ മറുപടി. പൊതുജീവിതത്തിൻ്റെ ഒരു ഘട്ടത്തിൽ മഅദനിക്ക് തീവ്രവാദ ആശയങ്ങൾ ഉണ്ടായിരുന്നു. പിന്നീട്
അദ്ദേഹം അതിൽ പശ്ചാത്തപിച്ചു. രണ്ടാമത് മഅദനിയുടെ സുഹൃത്താണ് താൻ. സിപിഐഎം മഅദനിയെ ഇപ്പോൾ കൊണ്ട് നടക്കുന്നില്ല. അങ്ങനെ കൊണ്ട് നടക്കാൻ പറ്റുന്ന ആരോഗ്യാവസ്ഥയിലല്ല അദ്ദേഹം ഇപ്പോൾ. മഅദനിയെ സംബന്ധിച്ച് സിപിഐഎമ്മിന് കുറ്റബോധമില്ല എന്നും ബേബി കൂട്ടിച്ചേർത്തു.
സിപിഐഎമ്മിൻ്റെ സ്വാധീനം ഇനിയും വർധിപ്പിക്കാൻ താൻ പ്രവർത്തിക്കുമെന്നും ബേബി പറഞ്ഞു. പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയിൽ എ പത്മകുമാർ വിഷയം വന്നിട്ടില്ല. ഭരണത്തുടർച്ച ഉണ്ടാകുമോ എന്ന ആശങ്ക ഉളളവരാണ് മുഖ്യമന്ത്രിക്കെതിരെ ചില ആഖ്യാനങ്ങൾ നടത്തുന്നത്. എക്സാലോജിക് പണമിടപാട് കേസിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തട്ടെ എന്നും സിപിഐഎമ്മിന് ഒരു അങ്കലാപ്പുമില്ല എന്നും ബേബി പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയാണ് പ്രധാന കമ്മിറ്റി. സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ നടപ്പാക്കാനാണ് സംസ്ഥാന സെക്രട്ടറിയേറ്റ്. പാർട്ടിയുടെ വ്യത്യസ്ഥ ഘടകങ്ങളിൽ ആരെ എടുക്കണമെന്ന് പാർട്ടി തീരുമാനിക്കും. സിപിഐഎമ്മിൻ്റെ ഓരോ ഘടകങ്ങളെയും സമ്മേളനങ്ങളിലാണ് തിരഞ്ഞെടുക്കാറ്. ഒരാളെ എന്തിന് അവഗണിച്ചു എന്ന് മറ്റുള്ളവർക്ക് പറയാമെന്നും ഉത്തമനായ ഒരു കമ്മ്യൂണിസ്റ്റ്കാരനാണ് പി ജയരാജൻ എന്നും ബേബി കൂട്ടിച്ചേർത്തു.
ദില്ലിയിൽ പാർട്ടി ഓഫീസിൻ്റെ ഉദ്ഘാന ചടങ്ങിൽ ജനറൽ സെക്രട്ടറിയായിരുന്ന ഇഎംഎസ് ഉണ്ടായിരുന്നില്ല. പാർട്ടിയിൽ ഏറ്റവും അനുഭവ സമ്പത്തുള്ള നേതാവാണ് പിണറായി വിജയൻ. തന്നെ ഒതുക്കി എന്ന് പറയുന്നവരിൽ നിന്ന് തന്നെ രക്ഷപ്പെടുത്തണേ എന്നാണ് ആഗ്രഹമെന്നും ബേബി പറഞ്ഞു.
പുതിയ വഖഫ് നിയമത്തെപ്പറ്റിയും എം എ ബേബി സംസാരിച്ചു. വിഷയം ഇപ്പോൾ കോടതിയുടെ പരഗണനയിലാണ്. നിയമത്തിൽ ഭേദഗതി വരുത്തുമ്പോൾ ആ മതത്തിൻ്റെ പ്രതിനിധികളുമായി കേന്ദ്രം ചർച്ച നടത്തണമെന്നും ബേബി പറഞ്ഞു. ഭരണഘടനയുടേയും കോടതിയുടേയും അധികാരങ്ങൾക്ക് മുകളിലാണ് ജനങ്ങളുടെ അധികാരമെന്നും സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസ്സിന് ഒരു പങ്കുമില്ല എന്നും ബേബി കൂട്ടിച്ചേർത്തു.
അതേസമയം, ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്ക് തെളിഞ്ഞുവന്നതിന് പിന്നാലെ എല്ലാ ബന്ധങ്ങളും നിർത്തിവെക്കുക തന്നയാണ് ഇന്ത്യ. അട്ടാരി അതിർത്തിയിലെ പ്രതിദിന ബീറ്റിങ് ദി റിട്രീറ്റ് നിർത്തിവയ്ക്കുമെന്നാണ് റിപ്പോർട്ട്. അട്ടാരി - വാഗ അതിർത്തി അടയ്ക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഈ നീക്കം.
എല്ലാ രീതിയിലും പാകിസ്താനെതിരെ നടപടികൾ കടുപ്പിക്കുകയാണ് ഇന്ത്യ. പാക് സർക്കാരിന്റെ എക്സ് അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ ആവശ്യം അനുസരിച്ച് എക്‌സിന്റേതാണ് നടപടി. ഗവണ്മെന്റ് ഓഫ് പാകിസ്താൻ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകൾക്കും ഇന്ത്യയിൽ വിലക്കുണ്ട്. സിന്ധു നദീജല കരാർ മരവിപ്പിക്കാൻ തുടങ്ങി നിരവധി നടപടികൾ കൈകൊണ്ട ശേഷമാണ് എക്സ് അക്കൗണ്ടും കേന്ദ്രസർക്കാർ മരവിപ്പിച്ചത്.
സിന്ധു നദീജല കരാർ റദ്ദാക്കിയതടക്കം കടുത്ത നടപടികളാണ് കേന്ദ്രസർക്കാർ പാകിസ്താനെതിരെ സ്വീകരിച്ചത്. പാകിസ്താൻ പൗരന്മാർക്കുള്ള വിസാ നടപടികൾ ഇന്ത്യ മരവിപ്പിച്ചു. വാഗ - അട്ടാരി അതിർത്തി അടിയന്തരമായി അടച്ചു. വാഗ-അട്ടാരി വഴി വന്ന പാക് പൗരന്മാർ മെയ് ഒന്നിനകം ഇന്ത്യ വിടണമെന്ന് നിർദേശിച്ചിട്ടുണ്ട്. സാർക് വിസ വഴി വന്നവർ 48 മണിക്കൂറിനകം ഇന്ത്യ വിടണം. പാക് പൗരന്മാർക്ക് ഇനി മുതൽ വിസ നൽകില്ല. നിലവിലെ വിസകളെല്ലാം റദ്ദാക്കും. പാക് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. പാക് ഹൈക്കമ്മീഷനിലെ അംഗസംഖ്യ മുപ്പതാക്കി കുറയ്ക്കാനും തീരുമാനമായിരുന്നു.
Content Highlights: MA Baby on Pahalgam