ന്യൂഡൽഹി: മധ്യവർഗത്തെ സന്തോഷിപ്പിക്കുന്ന നികുതി പ്രഖ്യാപനങ്ങളോടെ നിർമ്മല സീതാരാമൻ്റെ ബജറ്റ് അവതരണം. നികുതി ഘടനയിലെ മാറ്റമാണ് ബജറ്റിനെ ഇത്തവണ ജനപ്രിയമാക്കുന്നത്. പുതിയ ആദായനികുതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. മധ്യവർഗ്ഗത്തെ സന്തോഷിപ്പിക്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് നികുതിയുമായി ബന്ധപ്പെട്ട് ബജറ്റിലുള്ളത്. എന്നാൽ കേരളത്തെ സംബന്ധിച്ച് സമ്പൂർണ്ണ നിരാശ പകരുന്നതാണ് ബജറ്റ്. കേരളം ആവശ്യപ്പെട്ട പ്രധാനകാര്യങ്ങളൊന്നും ബജറ്റിൽ പരിഗണിക്കപ്പെട്ടിട്ടില്ല.
മൊബൈൽ ഫോണിനും ജീവൻരക്ഷാ ഔഷധങ്ങൾക്കും വില കുറയുമെന്നത് സാധാരണക്കാരെ സംബന്ധിച്ച് സന്തോഷകരമാണ്. 36 ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയിട്ടുണ്ട്. കാൻസർ രോഗികൾക്ക് ഉൾപ്പെടെ ഏഴോളം ജീവൻ രക്ഷാ മരുന്നുകൾക്ക് വിലകുറയും. ഇലക്ട്രിക് വാഹനങ്ങളുടെ വിലയിലും കുറവ് വരും. എഐ പഠനത്തിന് മൂന്ന് സെന്റര്‍ ഓഫ് എക്‌സലന്‍സ് 500 കോടിയും അനുവദിച്ചിട്ടുണ്ട്.
12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ഇനി ആദായനികുതി അടക്കേണ്ടെന്നതാണ് ഏറ്റവും ജനപ്രിയമായ പ്രഖ്യാപനം. പുതിയ നികുതി ഘടനയും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. റ്റിഡിഎസും റിസിഎസും ഫയൽ ചെയ്യാനുള്ള കാലാവധി 4 വർഷമായി ഉയർത്തിയിട്ടുണ്ട്. റ്റിഡിഎസും റിസിഎസും ഫയൽ ചെയ്യാതിരിക്കുന്നത് ഇനി മുതൽ ക്രിമിനൽ കുറ്റമായി കണക്കാക്കില്ലെന്നും ബഡ്ജറ്റ് പ്രസംഗത്തിൽ ധനകാര്യ മന്ത്രി വ്യക്തമാക്കി.
സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ നൽകുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ ധനകാര്യ വകുപ്പ് മന്ത്രി വ്യക്തമാക്കി. ഇതിനായി ഒന്നര ലക്ഷം കോടി വകയിരുത്തുമെന്നും പ്രഖ്യാപനമുണ്ട്. ഇൻഷുറൻസ് മേഖലയിൽ വിദേശനിക്ഷേപം 100 ശതമാനമാക്കിയിട്ടുണ്ട്. ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപം 75 ശതമാനത്തിൽ നിന്നുമാണ് 100 ശതമാനമാക്കി ഉയർത്തിയത്.
കാർഷിക മേഖലയ്ക്ക് ഉണർവേകാനായി 'പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന' എന്ന പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദീർഘകാല, ഹ്രസ്വകാല വായ്പ ലഭ്യതയെ സഹായിക്കുന്നതിനുമായി 100 ജില്ലകളെ ഉൾക്കൊള്ളുന്ന പദ്ധതിയാണ് ആരംഭിക്കുക. 1.7 കോടി കർഷകർക്ക് ഇത് ഗുണം ചെയ്യുമെന്നും മന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ധാന്യവിളകളുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ആറുവർഷത്തെ മിഷനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തുവര, ഉറാദ്, മസൂർ എന്നീ ധാന്യങ്ങൾക്കായി പ്രത്യേക പദ്ധതി കൊണ്ടുവരുന്നതിനൊപ്പം കർഷകരിൽനിന്ന് ധാന്യം ശേഖരിക്കുകയും വിപണനം ഉറപ്പാക്കുകയും ചെയ്യുമെന്നും പ്രഖ്യാപനം.
രാജ്യത്തെ എല്ലാ സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ബ്രോഡ്ബ്രാൻഡ് സൗകര്യം ഉറപ്പാക്കുമെന്നതാണ് ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം. ഭാരത് നെറ്റിന്റെ പിന്തുണയോടെയാവും ഇവിടങ്ങളിൽ ഇൻ്റർനെറ്റ് സൗകര്യം ഏർപ്പെടുത്തുക.
രാജ്യത്തെ ഗിഗ് തൊഴിലാളികൾക്കും ബജറ്റിൽ കരുതൽ നൽകിയിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ് ഫോം കരാർ ജീവനക്കാർക്കുൾപ്പെടെ രജിസ്ട്രേഷൻ ഉറപ്പാക്കും. ഇ-ശ്രം പോർട്ടൽ വഴി ലൈസൻസ് നൽകും. കൂടാതെ പിഎം ജൻ ആരോഗ്യയോജന വഴി മെഡിക്കൽ സഹായവും ഉറപ്പാക്കും. ഒരുകോടി ഗിഗ് ജോലിക്കാർക്ക് പദ്ധതി ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
തിരഞ്ഞെടുപ്പ് മുൻനിർത്തി ബിഹാറിന് വാരിക്കോരി സഹായം പ്രഖ്യാപിച്ചിരിക്കുന്ന ബജറ്റിൽ കേരളത്തെ പൂർണ്ണമായും തഴഞ്ഞു എന്ന പരാതിയും ഉയർന്നിട്ടുണ്ട്. പുതിയ ഗ്രീൻഫീൽഡ് എയർപോർട്ട് , കർഷകർക്ക് മഖാന ബോർഡ്, നാഷണൽ ഫുഡ് ടെക് ഇൻസ്റ്റിറ്റ്യൂട്ട് അടക്കം ബിഹാറിനായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ബിഹാറിനായി വമ്പൻ പദ്ധതികളാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻറെ ബജറ്റിൽ ഇടം പിടിച്ചിരിക്കുന്നത്. കിഴക്കൻ ഇന്ത്യയിൽ ഭക്ഷ്യ സംസ്‌കരണം വർധിപ്പിക്കുന്നത് കൂടി ലക്ഷ്യമിട്ട് ബിഹാറിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി സ്ഥാപിക്കുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. ഇത് യുവാക്കൾക്ക് തൊഴിലവസരം തുറക്കുന്നതിലേക്ക് കൂടി നയിക്കുമെന്നും മന്ത്രി പറഞ്ഞു. മഖാന ഉൽപാദനം, സംസ്‌കരണം, വിപണനം എന്നിവ മുന്നിൽ കണ്ടാണ് മഖാന ബോർഡ് സ്ഥാപിക്കുന്നത്. ഇതിന് പുറമെ പട്ന എയർപോർട്ടിൻ്റെ നവീകരികരണവും അഞ്ച് ഐഐടികളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഈ വർഷം നവംബറിൽ ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
പാർലമെന്റിൽ പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. കുംഭമേള വിഷയം ഉയർത്തിയായിരുന്നു പ്രതിപക്ഷ ബഹളം. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നിർമല സീതാരാമൻ ബജറ്റ് അവതണം ആരംഭിച്ചത്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ധനമന്ത്രി പറഞ്ഞു. ദാരിദ്ര്യ നിർമാർജനമാണ് ലക്ഷ്യമെന്നും വികസനത്തിന് ഊന്നൽ നല്‍കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. വളർച്ച ത്വരിതപ്പെടുത്തുക, സുരക്ഷിതമായ സമഗ്ര വികസനം, സ്വകാര്യ നിക്ഷേപം, ഇന്ത്യയിലെ വളർന്നുവരുന്ന മധ്യവർഗത്തിൻ്റെ ധനവിനിയോഗ ശേഷി വർദ്ധിപ്പിക്കുക എന്നീ കാര്യങ്ങളാണ് പ്രധാന ലക്ഷ്യമെന്ന് ബജറ്റ് അവതരണത്തിൽ ആമുഖമായി ധനകാര്യമന്ത്രി പറഞ്ഞു.
Content Highlights: No income tax payable up to Rs 12 lakh income Nirmala Sitharaman announced in her budget speech